ആകാശവാണി രാജശേഖരൻ പ്രസംഗിച്ചു…
നമ്മളൊക്കെ ഓട്ടത്തിലാണ്,
എവിടെ പിടിച്ചാൽ കിട്ടും?
അവന് കുരുമുളകിൽ ലാഭമെന്നാൽ,
വെട്ടൂ തെങ്ങുകളെന്നായി ഇവൻ.
ഇവൻ കുരുമുളക് വെച്ചു. മുളക് വലുതായി.
എല്ലാം കേടിലുമായി, നഷ്ടത്തിലുമായി.
കവുങ്ങ് വെട്ടിയവന്
വാനില വലിയ ലാഭം,
ഇവൻ എല്ലാ മുളകും വെട്ടി.
വാനില തൈവെച്ചു, വാനില നിലകളായി വളർന്നു,
പന്തലിച്ചു. സ്വപ്നങ്ങൾ കണ്ട രാത്രിയിൽ,
മാർക്കറ്റിലെല്ലാം വാനില വിലയിടിഞ്ഞു.
വാനിലയെല്ലാം വെട്ടി നിരത്തി.
അവനും വെട്ടി ഇവനും വെട്ടി.
അവൻ കശുമാങ്ങ വെട്ടി.
റബർ വെച്ചു. എന്താ ലാഭം !
ഇവനും വെട്ടി കശുമാങ്ങ.
റബറിന്റ വില കുറഞ്ഞു.
കശുമാങ്ങയുടെ വില കൂടി.
മ്മള് പിടിച്ചേന്റെ വില കുറഞ്ഞു.
രാജശേഖരൻ പ്രസംഗം തുടർന്നു,
എവിടെ പിടിച്ചാൽ കിട്ടും.
നമ്മളൊക്കെ ഓട്ടത്തിലാണ്.
എന്നാൽ പിന്നെ സ്റ്റോക്കിൽ ഒരു കൈ,
ആ സ്റ്റോക്ക് പൊളിഞ്ഞു.
എല്ലാം പൊളിഞ്ഞു,
ഇനി സിനിമയിൽ ഒരു കൈ.
അത് വഴി രാഷ്ട്രീയ പാർട്ടിയിൽ ചേരാം,
ചിന്തിക്കുമ്പോഴേ കാൽവെച്ച പടവും പൊട്ടി,
പിടിച്ച പാർട്ടിയും പൊട്ടിപ്പോയി,
അവസാന കളിയാണ്,
റിയൽ എസ്റ്റേറ്റ് കളി.
മറ്റവൻ രക്ഷപെട്ടത് അങ്ങനെയാണ്.
അവനിറങ്ങി, വാങ്ങിയ ഭൂമിയുടെ വില കുറഞ്ഞു.
എന്നാലിനി ഡിവൈൻ ധ്യാനത്തിന് പോകാം,
അവൻ പോയി.
അവിടെയും വെള്ളപ്പൊക്കം വന്നു,
ഹെലികോപ്റ്ററിവനെ പൊക്കിയെടുത്തു.
ഞാൻ ഒരു പരാജയമാണല്ലേ?
അവൻ പറഞ്ഞു..
ഇനി എവിടെ പിടിച്ചാൽ കിട്ടും?
കൊറോണ വന്നു, ലോക്ക് ഡൌൺ വന്നു.
കുറച്ചു കാലമിനിയൊരിടത്തും
പിടിക്കരുത്, തൊടരുത്, മിണ്ടരുത്.
ഇല്ലെങ്കിൽ കൊറോണ കിട്ടും.
അവൻ പിടികൾ വിട്ടു…
പിടികൾ അവനെയും വിട്ടു...
കൊറോണ കഴിയട്ടെ…
മാതള കൃഷി തുടങ്ങാം…
എന്താ ലാഭം!!