ചേഷ്ടകളോരോന്നൊച്ചകളായി
ഒച്ചകളോരോ വാക്കുകളായി.
വാമൊഴിയായി പഴമൊഴിയായി
പഴമൊഴി പൂമഴ
പാട്ടുകളായി.
വാക്കുകളെല്ലാം
ജ്വലിച്ചു തുടങ്ങി.
വായിൽ നിന്നും
കർണ്ണപുടത്തിൽ
ജ്വലിച്ചു തുടങ്ങി.
ചലിച്ചു തുടങ്ങി.
ഭാരത കഥയും രാമായണവും
ഓതിയ കഥകൾ പാടിയ
കഥകൾ.
വാക്കുകളോരോ
ചിത്ര-കലയിൽ
അരയാൽ മരത്തിലും
മണ്ണിലും കല്ലിലും;
കല്ലുകളായ കല്ലുകളൊക്കെ
കോറി വരച്ചു,
കൊത്തിവരച്ചു.
അച്ചടിവാക്കുകൾ
തുടങ്ങിയ നേരം
മാനവരെല്ലാം
കോറി വരച്ചു.
കോറി വരച്ചത് രേഖയിലാക്കി.
രേഖകളോരോ കഥകളുമായി
കഥകളുമോരോ കവിതകളായി
കവിതകൾ ഓരോ കഥകളുമായി.
കഥകൾപിന്നെ ചെറുകഥയായി
തിരക്കഥയായി
ചിത്രകഥയായ്
നോവലുമായി സിനിമയുമായി.
കഥകൾക്കെല്ലാം
കർത്താവുണ്ട്.
കവിതക്കെല്ലാം
കർത്താവുണ്ട്.
പലവിധ പേരുകൾ
ചൊല്ലി വിളിച്ചു.
പേരുകളായി ആളുകളായി.
കവികൾ എന്നൊരു
പേരിൻ
കീഴിൽ കവിതകളൊക്കെ
ചലിച്ചു തുടങ്ങി.
കവികൾ എന്നൊരു
പേരിൻ
കീഴിൽ കവിതകളൊക്കെ
ചലിച്ചു തുടങ്ങി.
ചലിച്ചു തുടങ്ങിയ
വാക്കുകളൊക്കെ
അതിരില്ലാതെ കത്തി ജ്വലിച്ചു.
ചലിച്ചു തുടങ്ങിയ
വാക്കുകളൊക്കെ
അതിരില്ലാതെ കത്തി
ജ്വലിച്ചു.
വാമൊഴിയായൊരു വീരന്മാരുടെ
വടക്കൻ പാട്ടും തെക്കൻ പാട്ടും
അയ്യപാട്ടും നാഗപ്പാട്ടും
വേട്ടയ്ക്കൊരു മകൻ, ഭദ്രകാളി.
കോലം തുള്ളലും തുമ്പി തുള്ളലും
പാട്ടുകളായി നൃത്തവു-മായി
പാട്ടുകളായി നൃത്തവു-മായി.
കാർഷിക വൃത്തിയിൽ
പാട്ടും പാടി കന്നും പൂട്ടി
ഞാറും നട്ടു.
കൊയ്ത്തു മെതിച്ചും
ഞാറുകൾ നട്ടും
കളകൾ പറിച്ചും
പാട്ടുകൾ പാടി
ആചാരങ്ങൾ ഒന്നൊന്നായി
പലവിധമായി
പലനിറമായി.
മന്ത്ര-വാദം ബോധോച്ചാടനം
വർണ്ണപൊടികൾ അഞ്ചും കൂട്ടി
കളങ്ങളുമെഴുതി കോലവുമെഴുതി.
ദേശ ഭവതിയെ വാഴ്ത്തിപ്പാടി
വെളിച്ചപ്പാട് തുള്ളി മറഞ്ഞു.
തോറ്റം പാട്ടും പടേനി പാട്ടും
ആചാരങ്ങൾ പലവിധമായി
താരാട്ടായി ഉഞ്ഞാലായി
തുയിലുമുണർത്തി
പാട്ടുകളായി
ചേകോൻ മാരുടെ
അങ്കപ്പാട്ടുകൾ
വടക്കൻ പാട്ടിൽ മിന്നി മറഞ്ഞു.
തെക്കൻ പാട്ടിൽ മാധുര്യ-മൂറും
വില്ലടിച്ചാനും രൂപവുമായി.
കുട്ട-നാട്ടിൽ ആതിപ്പാട്ട്
ചെങ്ങനൂരാതി പാട്ടുകളായി.
അരയും തലയും മുറുക്കിയിറങ്ങി
പാലുവം പെണ്ണും പാട്ടുകളായി.
കുറുപ്പൻ മാരുടെ പാട്ടുകളെല്ലാം
തച്ചോളി-യുടെ വീര - കഥകൾ.
കാതുകളായ കാതുകളൊക്കെ
ഓതിയതൊക്കെ കേട്ടുപഠിച്ചു
വാമൊഴിയായി പൂമൊഴിയായി
മിത്തുകളൊക്കെ വിത്തുകളായി
നൂറ്റാണ്ടുകളിൽ പാടിനടന്നു.
സംഘ കവികളും മൊഴി പേർ ദേശവും
സൂചനയായി ചൊൽ പേർ ദേശവും
നന്നൻ എന്നൊരു മന്നൻ കാലം
കേരള തമിഴും കേരള ഭാഷയും
വട്ടമെഴുത്തും
കോലമെഴുത്തും
ഗ്രന്ഥ ലിപിയും വിളക്കിയിണക്കി.
ബ്രമി ലിപിയും പല്ലവി ലിപിയും
ആര്യമെഴുത്തും മിനുക്കിയെടുത്തു.
പടിപടിയായി അക്ഷരമാല
കരിന്തമിഴായി ദ്രാവിഡ ഭാഷ.
പാട്ടുകൾ പാടി
കവിതകൾ പാടി
ഒന്നൊന്നായി തിളങ്ങീടുന്നു.
രാമചരിതവും ലീല തിലകവും
ഭാഷ സംസ്‌കൃത
സംസ്‌കൃതിയായി.
ദ്രാവിഡ മാലയിൽ
മുപ്പത് അക്ഷരം
വട്ടം വട്ടം വട്ടമെഴുത്ത്
വട്ടമിനുക്കി കോലമിനുക്കി
അമ്പത്തൊന്നായ്
അമ്പത്താറായ്
മലയാളത്തിൻ
സ്വരമാധുര്യം.
അമ്പത്തൊന്നായ്
അമ്പത്താറായ്
മലയാളത്തിൻ
സ്വരമാധുര്യം.